Friday, July 29, 2016

Story. Unexpected trial

 വിചാരിച്ചിട്ടില്ലാത്ത വിചാരണ
      - - - - - - - - - - - - - - - - - -

ഒരു കൊലപാതക കേസിൽ സാക്ഷി പറയാൻ വന്നതായിരുന്നു അജയൻ മാഷ്. പല സാക്ഷികളും കൂറ് മാറിയെങ്കിലും അദ്ദേഹം താൻ കണ്ട കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. തിരിച്ചിട്ടും മറിച്ചിട്ടും എത്ര ചോദ്യങ്ങൾ ചോദിച്ചിട്ടും   പതറാതെ തല ഉയർത്തി പിടിച്ചു ചോദ്യങ്ങൾക്ക് മറുപടി നൽകി. സത്യസന്ധർ അങ്ങനാണ്. അവർ പതറില്ല  എന്ന് പണ്ടെന്നോ സീനിയർ പറഞ്ഞത് ഓർത്തു.  തന്റെ കക്ഷിയായ പ്രതിക്ക് അനുകൂലമല്ല അദ്ദേഹത്തിന്റെ മൊഴി. എന്നിട്ടും അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നിയതു കൊണ്ടാണ് കോടതിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ചെന്നു പരിചയപെട്ടത്.

സ്കൂൾ മാഷായിരുന്നു. റിട്ടയർ ചെയ്തു. 3 മക്കൾ . 2 പെൺകുട്ടികൾ. ഒരാൺ കുട്ടിയും. അവൻ എൻജിനിയറിംഗ് കോളേജിൽ നാലാം സെമസ്റ്റർ ചെയ്യുന്നു.
"ഞാനീ ഈ കോടതി ഒന്നും ഇതുവരെ കയറിയിട്ടില്ല. വക്കീലുമാരൊക്കെ കള്ളന്മാരല്ലേ? നേരുള്ളവർക്ക് പറ്റുന്ന പണി ആണോ ഇത്?'' എന്നദ്ദേഹം തുറന്നടിച്ചു.
"അതിപ്പോ മാഷേ"
അദ്ദേഹത്തെ നിയമത്തിന്റെ സാങ്കേതിക വശങ്ങൾ പഠിപ്പിച്ചിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായി എങ്കിലും ഇത്ര മാത്രം പറഞ്ഞു.
"പ്രതികളെല്ലാം കുറ്റക്കാരല്ല, കുറ്റക്കാരെല്ലാം പ്രതി കളുമല്ല. "
"എന്റെ മക്കളെ ഞാൻ വക്കീലു പണിക്ക് മാത്രം വിടില്ല"
എന്തായാലും യാത്ര പറഞ്ഞു അദ്ദേഹം പോയപ്പോ മൊബൈൽ നമ്പർ വാങ്ങിയിരുന്നു.

നാളെയും വിചാരണ തുടരുന്നതു കൊണ്ട് ഫയൽ എല്ലാം നോക്കി പഠിച്ച് സമയം നോക്കുമ്പോൾ മണി രാത്രി എട്ട്:പോയേക്കാം. മോൾ കാത്തിരിക്കുന്നുണ്ടാവും. ഇന്ന് ഒരു ഔട്ടിംഗ് ഗീത ആവശ്യപെട്ടതാണ്. സ്കൂട്ടർ സ്റ്റാർട്ടാക്കിയപ്പോൾ ആണ് മൊബൈൽ ശബ്ദിച്ചത്. ഗീതയാവും എന്ന് കരുതി എടുത്തപ്പോൾ പേരില്ലാ നമ്പർ.
"JP വക്കീലേ, ഇത് ഞാനാ അജയൻ മാഷ് "
"എന്താ മാഷേ". കരച്ചിലു പോലുള്ള ശബ്ദം കേട്ട് ചോദിച്ചു.
" വക്കീലേ എന്റെ മോൻ ഒരു തെറ്റും ചെയ്തിട്ടില്ല, അവനെ പോലീസ് പിടിച്ചു. വക്കീലൊന്ന് സ്റ്റേഷൻ വരെ വരണം."
"അതിപ്പോ "
" വക്കീലേ അവർ എന്റെ മോനേ ഇഞ്ചപ്പരവുമാക്കും. കേസ് റാഗിങ്ങാ."
സ്റ്റേഷനിൽ എത്തുമ്പോ ഒരു ബെഞ്ചിൽ തളർന്നിരിക്കുന്നുണ്ട് മാഷ്. അടുത്തിരുന്നു കരയുന്ന സ്ത്രീ ഭാര്യയാവാം. കൈ കൂപ്പി എണീറ്റ അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ചു തിരികെ ഇരുത്തി. അനുവാദം വാങ്ങി SI യുടെ റൂമിൽ കടക്കുമ്പോൾ SI ചിരിച്ചു. "ജയപ്രകാശ് വക്കീലോ, എന്താ ഈ നേരത്ത് "
സൈഡിൽ 5 ചെറുപ്പക്കാർ കൈകെട്ടി നിൽക്കുന്നുണ്ട്. വെളുത്തു മെലിഞ്ഞ പയ്യനാണ് മാഷിന്റെ മകൻ എന്ന് തോന്നി.
അന്വേഷണത്തിൽ റാഗിംഗ് കേസല്ല, റേപ്പ് കേസാണ് എന്നും, റേപ്പ് ചെയ്യപെട്ട പെൺകുട്ടി സീരിയസ് ആയി ആസ്പത്രിയിലാണെന്നും അറിഞ്ഞു. സംഭവസ്ഥലത്ത് ഇവർ അഞ്ച് പേരുണ്ടായിരുന്നു. ഉന്നതരുടെ മക്കളാണ്. മീഡിയകൾക്ക് വിവരം നൽകിയിട്ടില്ല.
നല്കരുത് എന്നപേക്ഷിച്ചു. ചിലർ നൽകിയ വിവരങ്ങൾ അനുസരിച്ച് പിടിച്ചതാണ്. എല്ലാമൊന്ന് അന്വേഷിക്കണം എന്നും.

" ഞാൻ ലൈബ്രററിയിൽ ആയിരുന്നു സാറേ, ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ട് പുറക് വശത്തെ ബ്ലോക്കിൽ ചെന്നു നോക്കിയതാ. ഇവർ ഓടിക്കളഞ്ഞു. ശബ്ദം കേട്ട് രണ്ട് മൂന്ന് പേരും കൂടി വന്നിരുന്നു. അവർ എന്റെ പേരും പറഞ്ഞു. " മാഷിന്റെ മകനെ മാറ്റി നിർത്തി ചോദിച്ചപ്പോൾ പറഞ്ഞതാണ്.
അവൻ പറഞ്ഞത് സത്യം ആണെന്ന് തോന്നി. അന്ന് വീട്ടിൽ എത്തിയപ്പോ സമയം രാത്രി 11. മോൾ ഉറങ്ങിയിരുന്നു. ഗീതക്ക് പരിഹാസചിരി. "സാർ ഇന്നും നേരത്തെ എത്തില്ലാ എന്ന് എനിക്കറിയില്ലേ, ഇന്നെന്താ ഒത്തത്? "
മാസ ശമ്പളം വാങ്ങുന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ പരിഹാസം കണ്ടില്ലാ എന്ന് നടിച്ചു. ഭക്ഷണം കഴിച്ച ശേഷം സെറ്റിയിൽ ചാരിയിരുന്നു ടി.വി. ഓണാക്കി. ചൂട് പോയ വാർത്തകൾ ആർക്കൊക്കെയോ വേണ്ടി പിന്നെയും. ആ വാർത്ത ഇല്ല എന്ന് കണ്ടപ്പോ ഒരാശ്വാസം തോന്നി.

പിറ്റേ ദിവസം മാഷിന്റെ മകന് ജാമ്യം കിട്ടിയില്ല. സത്യം അറിയണേൽ പെൺകുട്ടി മൊഴി പറയണം. പക്ഷേ അവൾക്ക് ബോധം വന്നിരുന്നില്ല. മാഷ് നെഞ്ചിൽ കൈവെച്ചു തളർന്നിരുന്നു പോയി. ഏക പ്രതീക്ഷയായ മകൻ അഴിക്കുള്ളിൽ ആയാൽ. അവന്റെ കോളേജിലെ ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതായിരിക്കുന്നു. ജാമ്യം പിന്നീട് ലഭിച്ചു എങ്കിലും കേസിൽ നിരപരാധിയായ മാഷിന്റെ മകനെ എങ്ങനെ രക്ഷിക്കും എന്നതായിരുന്നു ചിന്ത.

കോളേജിൽ പോയി അന്വേഷിച്ചപ്പോൾ ലൈബ്രററിയിൽ enter ഉം exit - ഉം രേഖപെടുത്തുന്ന ബുക്ക് ഉണ്ടെന്നറിഞ്ഞു. മൊബൈൽ ടവർ ലൊക്കേഷൻ എടുക്കാൻ അപേക്ഷ നൽകി. സംഭവം നടന്ന സമയത്ത് മാഷിന്റെ മകൻ ലൈബ്രററിയിൽ ആയിരുന്നു എന്ന് തെളിയിക്കാൻ അതാക്കെ ധാരാളമായിരുന്നു. മെഡിക്കൽ എവിഡൻസും അവന് ഗുണം ചെയ്തു. വിചാരണ നേരിട്ട ബാക്കി നാലു പേരെയും കോടതി ശിക്ഷിച്ചു എങ്കിലും മാഷിന്റെ മകനെ കോടതി വിട്ടയച്ചു.

അന്ന് കോടതി മുറ്റത്ത് വെച്ച് രണ്ട് കൈയ്യിലും മുറുകെ പിടിച്ച് മാഷ് കരഞ്ഞുപോയി. പിന്നീട് നല്ലൊരു തുക തന്നെ കൈയ്യിൽ വെച്ചു തന്നു.
"ഇതൊന്നും ആവില്ലന്നറിയാം, പോര എങ്കിൽ പറയണം." വേണ്ടാ എന്നൊന്നും പറഞ്ഞില്ല. പണിയെടുക്കുന്നവൻ പണത്തിന് അർഹനാണല്ലോ.

അന്ന് വൈകുന്നേരം മകളും ഭാര്യയുമായി പുറത്ത് പോയി ഭക്ഷണം കഴിച്ചു. വയറു നിറഞ്ഞതറിഞ്ഞില്ല. മനസ്സ് നിറഞ്ഞിരിക്കുവായിരുന്നു.

Wednesday, June 22, 2016

Message to hear

മനസ്സിലേക്കൊരു സന്ദേശം
- - - - - - - - - - - - - - - - - - - - - - 

"അപ്പാ "
ഇൻ ബോക്സിൽ അങ്ങനെ ഒരു മെസ്സേജ് കണ്ടപ്പോ പോസ്റ്റിലെ സംവാദം അവസാനിപ്പിച്ച്
ആകാംക്ഷയോടെയാണ് ആ സന്ദേശം തുറന്നത്.

"അപ്പാ ഞാനാ അല്ലു, അപ്പാ എന്നെ ആദ്യം ഒന്ന് ആഡ് ചെയ്തേ "
അപ്പോൾ ആണ് ഫ്രണ്ട് റിക്വസ്റ്റ് നോക്കിയത്.
ആൽവിൻ ജോൺ എന്ന പേരിൽ ഒരു റിക്വസ്റ്റ് ഉണ്ട്. അത് കൺഫോം ചെയ്ത് അവന്റെ പ്രൊഫൈലിൽ ഒന്നു കയറി നോക്കി.
2 വർഷം മുൻപാണ് അവനെ അവസാനം കണ്ടത്. കൂട്ടുകാരോടൊത്തുള്ള ഫോട്ടോയാണ് കവർ ഫോട്ടോ: പ്രൊഫൈൽ പിക്ചർ നല്ല ചിരിക്കുന്ന മുഖം. പന്ത്രണ്ട് വയസ്സേ ഉള്ളൂ അവന്.

"മോൻ എന്താ ഫേസ് ബുക്കിൽ "
"എന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ട് FB -യിൽ  
പക്ഷേ ഞാൻ അപ്പെക്കാ ആദ്യം റിക്വസ്റ്റ് അയച്ചത്. എനിക്കപ്പയോട് സംസാരിക്കാല്ലോ. മമ്മ അറിയില്ല "
"മോനിപ്പോ എവിടെയാ "
"ഞാൻ വീട്ടിൽ , എന്റെ റൂമിലാ ., ";
" മമ്മയോ?"
"അവർ താഴെ ഭക്ഷണം കഴിക്കുന്നുണ്ട്. "
"നീ കഴിക്കുന്നില്ലേ "
"ഞാൻ പിന്നെയേ കഴിക്കൂ "
"അതെന്താ "
" അവിടെ മമ്മേം, വാവേം അങ്കിളും അമ്മാമ്മേം എല്ലാവരും ഉണ്ട്. ഞാനവിടെ ആരാ അപ്പാ "
 നെഞ്ചൊന്നു പിടഞ്ഞു.
" അപ്പാ ഞാൻ പിന്നെ വരാം". 
മകൻ ഓഫ് ലൈനിൽ ആയപ്പോ ലാപ്ടോപ്പ് അടച്ചു വെച്ചു.

സ്വീകരണമുറിയിൽ നിന്നും ടിവിയുടെ ഒച്ച കേൾക്കാം. ചാനലുകൾ മാറി മറയുന്നു കൊണ്ടാകാം ഹിന്ദിയും മലയാളവും ഇംഗ്ലീഷും ഒക്കെ മാറി വരുന്നുണ്ട്.
നീന സീരിയലുകൾക്ക് അഡിക്ട് ഒന്നും അല്ല. പക്ഷേ സ്വന്തം പാർട്ടി പ്രവർത്തനങ്ങളെ മാത്രം ന്യായീകരിക്കാൻ  വന്നിരിക്കുന്ന ന്യായീകരണക്കാരെ ഇഷ്ടമല്ലാത്തതു കൊണ്ട് വാർത്തയും വെക്കാറില്ല.
സെറ്റിയിൽ കിടന്നു ചാനൽ മാറ്റുന്നുണ്ട് എങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമാണെന്നു് തോന്നുന്നു.

മൊബൈൽ എടുത്ത് പുറത്തേക്കിറങ്ങി. നിലാവ് ഇല്ലെങ്കിലും പുറത്ത് വൈദ്യുതി ബൾബ് നൽകുന്ന പ്രകാശം ഉണ്ട്. വെറുതെ നടക്കുവാൻ തോന്നി. അല്ലുവിന്റെ മുഖം തന്നെയാണ് മനസ്സിൽ. നെഞ്ചി ലവൻ പറ്റി ചേർന്നു കിടക്കുന്നുണ്ടെന്ന് തോന്നി.

നല്ല കുടുംബ ജീവിതം സ്വപ്നം കണ്ടു തന്നെയാണ്   റാണിയെ വിവാഹം ചെയ്തത്.
പക്ഷേ വിവാഹത്തിന്റെ ആദ്യ ദിനം തൊട്ട് അത്ര സന്തോഷവതി ആയിരുന്നില്ല റാണി. അതവൾക്ക് പ്രണയബന്ധം ഉണ്ടായിരുന്നിട്ട് ഒന്നും ആയിരുന്നില്ല. പഠിത്തം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. നല്ല ജോലിയൊക്കെ എടുത്ത് കുറച്ച് സമ്പാദിച്ച് തന്റെ ഇഷ്ടപ്രകാരം ഉള്ള ഒരാളെ തിരഞ്ഞെടുക്കണം എന്നായിരുന്നു ആശ.
എന്നാൽ തന്റെ ആലോചന ചെന്നപ്പോ വിവാഹത്തിന് വീട്ടുകാരുടെ സമ്മർദ്ദം മൂലം സമ്മതിച്ചതാണ്.

കലഹവും അഭിപ്രായവ്യത്യാസവും അല്ലു ഉണ്ടായിട്ടും മാറിയില്ല. 
ജോലി സ്ഥലത്തെ ഒരാളുമായി റാണിക്ക് ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും അത് വിശ്വാസിച്ചിരുന്നില്ല.
പക്ഷേ ഒരു ദിവസം അയാളുടെ ഒപ്പം കാറിൽ വന്നിറങ്ങി ഒരു ദിവസം. അന്ന് ഇറക്കി വിട്ടതാണ്. അന്ന് അല്ലുവിനെ കൊണ്ടു പോയിരുന്നില്ല എങ്കിലും കുടുംബ കോടതിയിൽ കേസ് കൊടുത്ത് കുട്ടിയെ കൊണ്ടുപോയതാണ്. അന്ന്  പരപുരുഷ ബന്ധം ആരോപിക്കാം എന്നല്ലാതെ തെളിയിക്കാൻ പറ്റില്ലാ എന്ന് വക്കീൽ ഉപദേശിച്ചു. കോടതി വരാന്തയിൽ വെച്ച് മകനെ കാണണ്ട എന്ന് തീരുമാനിച്ചു. വിളിക്കുന്നത് പോലും റാണി എതിർത്തിരുന്നു. വിവാഹ മോചന ഹർജിയും എതിർക്കാൻ പോയില്ല. മകനെ കാണണം എന്ന് തോന്നുമ്പോൾ സ്കൂൾ പരിസരത്ത് ചെല്ലും. അവൻ കാണാതെ അവനെ കണ്ട് മടങ്ങും.
പക്ഷേ ഇന്നിപ്പോ താനുമായി ബന്ധപെടാൻ അവൻ പുതിയ മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു.
പക്ഷേ അതിലൊക്കെ ഇരുന്നവൻ സമയം കളഞ്ഞാൽ? ഓർക്കുമ്പോൾ പിന്നെയും അസ്വസ്ഥമാവുകയാണ് മനസ്സ്.

"കഴിക്കുന്നില്ലേ "
ഭാര്യയുടെ വിളി കേട്ടു ഉള്ളിൽ കയറി. ഭക്ഷണം കഴിക്കുമ്പോൾ നിശബ്ദരായിരുന്നു രണ്ട് പേരും.
നീന ഒരു വിധവയായിരുന്നു. ഒരു കുഞ്ഞ് ഉണ്ട്. വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നറിയിച്ചു. പക്ഷേ തന്റെ മകൻ കൂടെയില്ലാത്തതു കൊണ്ട് അവളുടെ മകളും കൂടെ വേണ്ട എന്ന് വെക്കണം എന്ന് പറഞ്ഞു.
നീന ആ ഓഫർ നിരസിച്ചു എങ്കിലും അവളുടെ ആങ്ങള നിർബന്ധിച്ചു. മകളെ നോക്കി കൊള്ളാം എന്നേറ്റു. പക്ഷേ മകളെ ബോർഡിംഗിൽ ആക്കേണ്ടി വന്നു.

റൂമിൽ വന്നു പ്രതീക്ഷയോടെ തന്നെ ലാപ്ടോപ്പ് തുറന്നു.
അല്ലു ഓൺലൈനിൽ ഉണ്ട്. 
രണ്ട് Hai ഇൻബോക്സിൽ ഉണ്ട്.
"ഹായ് മോനു , കഴിച്ചോ "
"ഉം ."
"അവരൊക്കെ ഉറങ്ങിയോ?"
"ഇല്ല "
"അവിടെ എങ്ങനെ ഉണ്ട്"
"അവരെല്ലാം ഹാപ്പിയാ അപ്പാ, ഇടക്കൊക്കെ ട്രിപ്പ് പോവും, പുറത്ത് പോവും"
"മോൻ പോവാറില്ലേ "
" ഇല്ല അപ്പ"
" അങ്കിൾ എന്തും വാങ്ങി തരും, സ്പോർട്ട് സ് ക്ലബിലേക്കെ പോണുണ്ട്. ഞാൻ . പക്ഷേ എന്നോടൊന്നും മിണ്ടാറില്ല "
" മമ്മയോ"
"മമ്മക്ക് വാവാ , അജു അങ്ങനെ ഒക്കെ ഉള്ളൂ"
"നീ ഈ വിട്ടിലെ അല്ല എന്നാ അമ്മാമ്മ പറയുക "
"മോന് അപ്പയോട് ദേഷ്യം ഉണ്ടോ "
"എന്തിന്?"
" കൊണ്ടു പോകാത്തതിൽ "
 " ഇല്ല അപ്പാ"
അവൻ അനുഭവിക്കുന്ന ഏകാന്തത വലുതാണ് എന്ന് തോന്നി.

പിറ്റേ ദിവസം ഓഫീസ് വിട്ടു നേരെ പോയത് നീനയുടെ മകളുടെ അടുത്തേക്ക് ആയിരുന്നു. ബോർഡിംഗ് അധികൃതരോട് കാര്യങ്ങൾ തീർത്തു. പക്ഷേ കുഞ്ഞ് ദിയക്ക് ഒരു അപരിചിതത്വം. അവിടുത്തെ ഗാർഡിയൻ ആയതു കൊണ്ട് പ്രശ്നം ഒന്നും ഉണ്ടായില്ല. കുട്ടിയെ എടുത്ത് വണ്ടിയിൽ ഇരുത്തുമ്പോ ചോദ്യഭാവത്തിൽ ഒന്നു നോക്കി.
"മോളിനി അപ്പയുടെയും അമ്മയുടെയും കൂടെയാ" 
വഴിയിൽ ഇറങ്ങി ഒരു കെട്ട് പൂക്കൾ വാങ്ങി അവൾക്ക് കൊടുത്തു. 
അവൾക്ക് പൂക്കൾ വളരെ ഇഷ്ടമാണ് എന്നറിയാം. പിന്നെ ചായ പെൻസിലുകളും. അത് വാങ്ങി നല്കിയപ്പോൾ അവൾക്ക് സന്തോഷമായി. അവൾ വരച്ച ചിത്രങ്ങൾ നീനയുടെ മൊബൈലിൽ കണ്ടിട്ടുണ്ട്. രാത്രികളിലൊക്കെ നീന അടുത്ത് എന്തോ പരതുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. 

അന്ന് ചാനലുകൾ മാറി മറിഞ്ഞില്ല. പകരം പോഗോ കണ്ട് രസിച്ച് നീനയുടെ നെഞ്ചിൽ ദിയ ചാരി കിടന്നു. ഇടക്ക് അമ്മയും മകളും പൊട്ടിച്ചിരിച്ചു. അതിന് വല്ലാത്തൊരു ഭംഗിയുണ്ടെന്ന് തോന്നി. 

രാത്രി അല്ലു ഓൺലൈനിൽ വന്നു.
" അപ്പാ ദിയയെ കൊണ്ടു വന്നല്ലേ "
"നീ എങ്ങനെ അറിഞ്ഞു "
"അതൊക്കെ അറിഞ്ഞു "
"അവരൊക്കെ എവിടെ "
" പുറത്ത് പോയിരിക്കുകയാ"
ഉറങ്ങി പോയ മകളെ കിടത്തി നീന പിന്നിൽ വന്നു നിന്നതറിഞ്ഞു. അവൾ ഒരു മൂളി പാട്ട് പാടുന്നുണ്ട്.
ഇൻബോക്സ് അടച്ചു 
:അതേ നാളെ കോടതീൽ ഒരു പെറ്റീഷൻ മൂവ് ചെയ്യണം"
"എന്തിന് "
" അല്ലുവിനെ കിട്ടാൻ "
"അത് വേണ്ട"
"വേണം"
" എളുപ്പം അല്ല അത്, ഇത്രേം നാളും വളർത്തിയ അമ്മയിൽ നിന്നും മകനെ കോടതി വിട്ടു നൽകില്ല"
"സാഹചര്യം മാറി, അല്ലുവിന് തിരിച്ചറിയാനുള്ള പ്രായമായി. കോടതി അവന്റെ അഭിപ്രായം കൂടി മാനിക്കും"
നീന കട്ടിലിൽ കിടന്നു പുതപെടുത്ത് പുതച്ചു കൊണ്ട് പറഞ്ഞു. 
" നടക്കുമോ"
" നടക്കും"
" അല്ലു കോടതിയിൽ പറഞ്ഞോളാം എന്ന് പറഞ്ഞിട്ടുണ്ട് "
"എപ്പോ "
" അതേ അല്ലു ഇപ്പോ FB യിൽ എന്റേം ഫ്രണ്ടാ"
നീന കണ്ണുകൾ അടച്ചു കഴിഞ്ഞു.
അമ്പട വീരാ എന്ന് മനസ്സിൽ പറഞ്ഞു. പുതപ്പിനുള്ളിലേക്ക് കയറുമ്പോൾ മഴയുടെ ശബ്ദം കേട്ടു . രാത്രിയുടെ നിശബ്ദതയിൽ അതിലൊരു സ്വാന്തനം ഉണ്ടെന്ന് തോന്നി. നീനയുടെ കരങ്ങൾക്കും!
എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ കണ്ണുകൾ അടച്ചു

Sunday, May 29, 2016


സൂര്യ വിലാപം.


വളരെ നാളുകൾക്ക് മുൻപാണു്.
തന്റെ ചുറ്റും കറങ്ങുന്ന 9 ഗോളങ്ങളെയും സൂര്യൻ ഒന്ന് നോക്കി. (അന്ന് പ്ലൂട്ടോ ലിസ്റ്റിൽ ഉണ്ട് കെട്ടോ )

തന്നിൽ നിന്നും ആവശ്യത്തിന് മാത്രം ചൂട് കിട്ടാൻ പാകത്തിൽ ഒരു ഗ്രഹം.
സൂര്യൻ ഒന്നു കൂടെ സൂക്ഷിച്ചു നോക്കി.
പച്ചപട്ട് ഉടുത്ത ഒരു ലാവണ്യവതിയെ പോലെ കിടക്കുന്നു ഭൂമി. നദികളും തടാകങ്ങളും സാഗരങ്ങളും അരുവികളും അവളുടെ ആഭരണങ്ങൾ . പർവതങ്ങൾ അവളുടെ കിരീടങ്ങൾ;
കാറ്റ് പല ഭാവങ്ങളാൽ അവളുമായി സംവാദിക്കുന്നു. മഞ്ഞിന്റെ കുളിരിൽ അവൾ സുഖമായുറങ്ങുന്നു. മഴയിൽ നനഞ്ഞു കുതിരുന്നു.
മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും അവൾ ഒരു അമ്മയെ പോലെ പരിപാലിക്കുന്നു '

എന്തോ ഭൂമിയുടെ സൗന്ദര്യത്തിൽ സൂര്യന് അസൂയ തോന്നി: തന്റെ ചൂട് കൂട്ടി ഭൂമിയെ ഒന്ന് ഉപദ്രവിച്ചാലോ എന്നു് തോന്നി കിരണങ്ങൾ ഭൂമിയിലേക്ക് അയച്ചു. പക്ഷേ പോണില്ലല്ലോ ഒരു പരിധിയിൽ അധികം. പിന്നീട് സൂര്യന് മനസ്സിലായി ഭൂമിയെ ഓസോൺ എന്ന ഒരു അദൃശ കവചം തന്റെ കൊടും ചൂടിൽ നിന്നും രക്ഷിക്കുന്നുണ്ട് എന്ന് .

സൃഷ്ടിതാവിനോട് ഈ വിവേചനത്തിന്റെ കാര്യം ചോദിക്കണം എന്ന് തീരുമാനിച്ചെങ്കിലും തൽക്കാലം  വേണ്ടാന്ന് വെച്ചു.
ഭൂമിയിലുരുന്നു ഭൂമിയുടെ മക്കൾ തന്നെ വർണ്ണിക്കുന്ന പാട്ടീൽ സൂര്യൻ ആനന്ദം കണ്ടു.

പക്ഷേ കുറച്ചങ്ങ് കഴിഞ്ഞപ്പോഴാണ് സൂര്യനു് മനസ്സിലായത്. മനുഷ്യന് വീണ്ടുവിചാരം ഇല്ല. നാളേക്കായി ഒന്നും മാറ്റിവെക്കണം എന്നില്ല. ഭൂമിയില്ലേൽ ചൊവ്വായിലേക്ക്. അവർ  അവളുടെ പച്ചപട്ട് വെട്ടി കീറി നശിപ്പിച്ചു , അവളുടെ ആഭരണങ്ങൾ വറ്റിച്ചു; കിരീടങ്ങൾ ഇടിച്ചു നിരത്തി. സ്വർണ്ണത്തിനും, വെള്ളത്തിനും മറ്റുമായി അവളുടെ നെഞ്ച് പിളർന്നു. അപ്പോഴും സഹിച്ചു കിടക്കുന്ന ഭൂമിയെ കണ്ട് സൂര്യനു് അവളോട് അലിവ് തോന്നി. സ്നേഹം തോന്നി.

പക്ഷേ വിഷമം കൊണ്ടോ വിറയൽ കൊണ്ടോ ഭൂമി ഇടക്കൊക്കെ ചാഞ്ചാടി, വിണ്ടുകീറി, സമുദ്രങ്ങൾ അതിർത്തി ലംഘിച്ച് കരയിലേക്ക് ഓടി കയറി.

ഇന്ന്, സൂര്യൻ നോക്കുമ്പോ
പച്ചപട്ട് കാണാനില്ല. വറ്റി വരണ്ടുപോയ ജലാശയങ്ങൾ, മലിനസമായ നീർതടാകങ്ങൾ, ശബ്ദം നിലച്ചുപോയ അരുവികൾ, ഗതി കിട്ടാത്ത പ്രേതത്തെ പോലെ അലയുന്ന കാറ്റ്, കാലം തെറ്റി പെയ്യുന്ന മഴ, മൃതപ്രായയെ പോലെ കിടക്കുന്ന ഭൂമിയെ കണ്ടപ്പോ സൂര്യന് അവളെ ഒന്നാശ്വാസിപ്പിക്കൻ തോന്നി. പക്ഷേ സൂര്യൻ ഒരു ഞെട്ടലോടെ അറിഞ്ഞു, തന്റെ ചൂടിനെ നിയന്ത്രിച്ചു വിടുന്ന ഓസോൺ എന്ന പുതപ്പും നശിപ്പിക്കപെട്ടിരിക്കുന്നു.

സ്വയം കത്താൻ മാത്രം വിധിക്കപെട്ട തനിക്ക് ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവിൽ സൂര്യന്റെ മനം ഒന്നു കൂടെ ഉരുകി. ആ ചൂടിൽ ഭൂമി വെന്ത് പോയി!

Sunday, May 22, 2016

            കുട്ടികുറ്റം


രാത്രിയാണ്. കാറ്റ് വീശുന്നുണ്ട്. തവളയും ചീവീടും മത്സരിച്ച് ഒച്ചയുണ്ടാക്കുന്നുണ്ട്. ഇരുട്ടിന്റെ ഭീതിപെടുത്തുന്ന സംഗതികളൊന്നും അവളെ ഭയപെടുത്തിയില്ല. കൈയ്യിൽ പിടിച്ചിരിക്കുന്ന വെട്ടുകത്തിയിൽ ഒന്ന് കൂടി പിടി മുറുകി. രാജമ്മയുടെ വീടാണ് ലക്ഷ്യം.

അച്ഛൻ ഇന്നും വന്നത് നാലുകാലിൽ ആണ്. കൈയ്യിൽ പൈസ ഒന്നും ഇല്ലായിരുന്നു. 'ആ രാജമ്മക്ക് എല്ലാം കൊടുത്തിട്ട് വന്നോ എന്ന് അമ്മ ചോദിക്കുന്നത് കേട്ടപ്പോൾ ഉള്ള കീറ തുണി  മുഖത്തേക്ക് വലിച്ചിട്ട് ഉറങ്ങാൻ ശ്രമിച്ചതാണ്. എന്നാൽ അമ്മയുടെ നിലവിളി കേട്ട് ചാടിയെണീറ്റപ്പോൾ കണ്ടത് അമ്മയുടെ മുടിക്ക് കുത്തിപ്പിടിച്ച് അച്ഛൻ ചുമരിൽ ഇടിപ്പിക്കുന്നതാണ്.

ഉണർന്നു് എണീറ്റ അനിയനെ ചേത്ത് പിടിച്ചു പായയിലേക്ക് തന്നെ കിടത്തി മിണ്ടാതെ കിടന്നു. അച്ഛൻ മലർന്നടിച്ചു കിടപ്പായി. അമ്മ ഭിത്തിയിൽ ചാരിയിരുന്നു കണ്ണീരൊഴുക്കുന്നുണ്ട്. ഇടക്ക് രാജന്മയെ പഴിക്കുന്നുണ്ട്. അനിയൻ ഉറക്കമായി. പതുക്കെ എണീറ്റു. അടുക്കളയിൽ നിന്നും വെട്ടുകത്തി എടുത്തു ഇറങ്ങിയതാണ്.

പാടത്തിന്റെ അക്കരെയാണ് വാറ്റുകാരി രാജന്മയുടെ വീട്. അച്ഛൻ അവിടെ നിന്നും - രാത്രി ഒരു മണിയോടു കൂടിയേ എത്തൂ. ഇന്നെങ്കിലും ഇത് തീർക്കണം. അമ്മ ഇനി കരയരുത്. രാജമ്മയുടെ വീടിന്റെ ഓല മറ പതുക്കെ നീക്കി. കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവ്: സുഖസുഷ്പ്പതിയിൽ ആയി ഉറങ്ങുന്ന രാജമ്മയെ നോക്കി വെട്ടു കത്തി വീശി. പരിചയ കുറവ്കൊകൊണ്ടാകാം കത്തി കൊണ്ടത് കൈയ്യിൽ. രാജമ്മ കാറി കരഞ്ഞു കൊണ്ട് എണീറ്റു. അവൾ പുറത്തേക്ക് ഓടി എങ്കിലും പിടിക്കപെട്ടു. കുട്ടി കുറ്റവാളിയെ പോലീസിൽ ഹാജരാക്കി. കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു; കഥ കേട്ടു ഞാൻ അവളെ ഒന്ന്. നോക്കി. മനോഹരമായ പുഞ്ചിരി. കൂസലൊന്നും ഇല്ല. രാജമ്മ കേസ് ഒത്ത് തീർക്കാൻ തയ്യാറാണ്. പക്ഷേ അച്ഛന്റെ കൈയ്യിൽ നിന്നും. പറ്റിയത് പോരാ. 2000 രൂപ വേണം. 15 വഷം മുന്നാണേ. അച്ഛൻ കാല് പിടിച്ചു നോക്കി. 150 രുപ കൂലി പണിക്കാരന് 2000 കടം പോലും കിട്ടില്ല. മകളെ ദുർഗുണ പരിഹാര ശാലയിൽ വിടാതിരിക്കാൻ അയാൾ രാജമ്മയുടെ കാല് പിടിച്ചു. അമ്മ  കണ്ണീരൊഴുക്കി നിൽക്കുന്നു. അച്ഛൻ 500 രൂപ കൊടുക്കാം എന്ന് പറഞ്ഞു, രാജമ്മ കനിഞ്ഞില്ല. രാജമ്മ തന്റെ പണത്തെയാണ് സ്നേഹിച്ചത് എന്ന സത്യം അദ്ദേഹത്തിൻ മനസ്സിൽ ആയിരിക്കാം.

കേസ് ഒത്തു തീർന്നില്ല. ആ 16 കാരി Juvenile Home    ലേക്ക് അയക്കപ്പെട്ടു. അധികൃതരോടൊപ്പം നടന്നു പോയ അവളെ നോക്കി പൊന്നു മോളെ എന്ന് കരഞ്ഞു പോയ അമ്മയെ അച്ഛൻ സ്നേഹത്തോടെ ചേത്തു പിടിച്ചപ്പോൾ അവൾ ഒന്നു തിരിഞ്ഞു നോക്കി. അപ്പോഴും അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു. 
                   പ്രാവിൻ കൂട്ട്

അന്നും പതിവ് പോലെയാണ് പ്രാക്കൾ അരി മണികൾ കൊത്തി തിന്നാൻ എത്തിയത്. ഒരച്ഛൻ പ്രാവും ഒരമ്മ പ്രാവും  ഒരു കുഞ്ഞും.
അദ്ദേഹം നീട്ടിയ കൈയ്യിൽ നിന്നും അരിമണി കൊത്തി തിന്നുമ്പോൾ ആൺ പ്രാവ് അദ്ദേഹത്തെ ഇടക്കൊന്നു നോക്കി.
സാധാരണ കാണാറുള്ള ഒരു ചിരിയോ വാത്സല്ല്യത്തോടെയുള്ള തലോടലോ ഒന്നും ഇല്ല.

തീറ്റ കഴിഞ്ഞാ സാധാരണ അവ അടുത്തുള്ള പള്ളിയുടെ മുകളിലേക്ക് പറക്കും. അദ്ദേഹം അവർക്കായ് ഒരു കൂടൊക്കെ ഒരുക്കിയിട്ടുണ്ട്. റോസ ചെടികളും മുല്ല ചെടികളും മറ്റ് അലങ്കാര ചെടികളും ഒക്കെ ഉള്ള തന്റെ തോട്ടത്തിൽ. പക്ഷേ പ്രാവുകൾക്കെന്തോ പള്ളിമേടകൾ ആണ് ഇഷ്ടം. ആരാധന സമയങ്ങൾ കഴിഞ്ഞാ അവിടം ഒക്കെ ഒരു ശാന്തത ഉണ്ടാവുന്നതാവുമോ കാരണം.
പിന്നെ തരം കിട്ടിയാ വാലിലേക്ക് ചാടി വീഴുന്ന ഒരു ചക്കി പൂച്ചയുണ്ട് അദ്ദേഹത്തിന്. പറമ്പിലൊക്കെ കാവലായി റോക്കി എന്ന നായയും. കുഞ്ഞ് പ്രാവിന് അവയെ പേടിയാണ്.

തീറ്റ കഴിഞ്ഞ് അമ്മയും കുഞ്ഞും പറന്നു പോയെങ്കിലും അച്ഛൻ പ്രാവ് പോയില്ല. അദ്ദേഹം അകത്തേക്ക് പോയപ്പോ ചാടി ചാടി പുറകേ ചെന്നു.
കട്ടിലിൽ അദ്ദേഹത്തിന്റെ പ്രിയതമ കിടക്കുന്നുണ്ട്. ഞരങ്ങുകയും മൂളുകയും ചെയ്യുന്നു.
ചൂടാക്കിയ വെള്ളവുമായി അദ്ദേഹം വന്നു കട്ടിലിൽ ഇരുന്നു അവരുടെ കാലിലൊക്കെ ചൂട് പിടിച്ചു കൊടുത്തു. പിന്നെ മരുന്നൊക്കെ കഴിപ്പിച്ചു. സംസാരിക്കാനാവാതെ അവർ അദ്ദേഹത്തിന്റെ കൈയ്യിൽ മുറുകെ പിടിച്ചു. അവരുടെ കണ്ണിൽ നീർ നിറയുന്നത് കണ്ടപ്പോ പ്രാവ് പതുക്കെ പുറത്തിറങ്ങി പള്ളിയിലേക്ക് പറന്നു.

പള്ളിയിൽ ആളധികം ഇല്ല.
സ്ഥലത്തെ പ്രധാന പണക്കാരൻ കാറിൽ നിന്നിറങ്ങി വരുന്നത് കണ്ടപ്പോ പ്രാവിന് മനസ്സിലായി ഇനി നടക്കാൻ പോണ കാര്യങ്ങൾ. അയാൾ ജുബ്ബായിലെ നോട്ടുകെട്ടുകളുടെ ഇടയിൽ നിന്നും ചില്ലറത്തുട്ടുകൾ എടുക്കും. നേരെ നടക്കും നേർച്ച പട്ടിയിൽ അത് ഇടും. പിന്നെ ഒരു മെഴുകുതിരി കത്തിക്കും. ഒരു മിനിറ്റ് കൈ കൂപ്പി കണ്ണടക്കും. ഈ പിശുക്കായിരിക്കും അയാളുടെ സമ്പത്തിന്റെ രഹസ്യം. പ്രാവ് മനസ്സിൽ ഓർത്തു.

പിന്നെ അത് താഴേക്ക് നോക്കി. പള്ളിയുടെ മൂലയിൽ ഒരു കൊച്ചു പെൺകുട്ടി ഇരിക്കുന്നുണ്ട്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവൾ ഒരിക്കലും നേർച്ച പെട്ടിയിൽ പൈസ ഇടുന്നത് പ്രാവ് കണ്ടിട്ടില്ല. അവൾക്ക് അമ്മയില്ല എന്നും അതിനറിയാം.
പെട്ടന്നാണ് പള്ളിയിൽ കൂട്ടമണി അടിച്ചത്: അത് പെട്ടെന്ന് തിരിച്ചു പറന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക്. ആളുകൾ എത്താൻ തുടങ്ങിയിരുന്നു. അദ്ദേഹം കസേരയിൽ ഇരിപ്പുണ്ട്. ആരൊക്കെയോ ചേർന്ന് കുളിപ്പിച്ച് ഒരുക്കിയ മൃതദേഹം പൂമുഖത്തേക്ക് കൊണ്ടുവന്നു. അദ്ദേഹം തന്റെ പ്രിയതമയുടെ അടുത്തിരുന്നു. വട്ടമിട്ട് പറന്ന ഈച്ചകളെ ആട്ടിയോടിച്ചു.
" മക്കൾ വരില്ലാ. അവർ നെറ്റിലൂടെ കണ്ടോളും " ആരോ പറയുന്നത് കേട്ടു .
ആരെക്കെയോ അതിനുള്ള സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നു.
മൃതദേഹം സെമിത്തേരിയിലേക്ക് എടുത്തപ്പോ അദ്ദേഹം ആ മഞ്ചലിന്റെ ഒപ്പം നടന്നു. കൈയ്യിൽ പിടിക്കാൻ ചെന്ന യുവാവിനെ വേണ്ടാ എന്ന് വിലക്കി.
ആ വിലാപയാത്രയുടെ കൂടെ പ്രാവും പറന്നു. സെമിത്തേരിയിൽ വെച്ച് അന്ത്യചുംബനം നൽകി വെള്ളത്തുണി പ്രിയതമയുടെ മുഖത്തേക്ക് വലിച്ചിടുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ജീവിത യഥാർത്ഥ്യങ്ങൾ ഉൾകൊണ്ടിട്ടാണോ എന്തോ. പ്രാവ് തന്റെ ഇണയുടെയും കുഞ്ഞിന്റേയും അടുത്തേക്ക് മടങ്ങി.
അവരെയും കൊണ്ട്  അദ്ദേഹത്തിന്റെ വീട്ടിലെത്തി.
ഒരു കപ്പിൽ കട്ടൻ ചായയും പിടിച്ചു അദ്ദേഹം പൂമുഖത്തേക്ക് വന്നു.
പ്രാക്കളെ കണ്ടപ്പോ വാത്സല്യത്തോടെ നോക്കി.
നിങ്ങളറിഞ്ഞില്ലേ അവള് പോയി.
അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അദ്ദേഹം ഉപയോഗിക്കുന്ന ടാബുമായി പുറത്തേക്ക് വന്നത്
അത് അദ്ദേഹത്തിന് നൽകി.
മകന്റെ ഫേസ്ബുക്കിൽ അമ്മയുടെ ചിരിക്കുന്ന മുഖം. കരളലിഞ്ഞു പോവുന്ന തരത്തിലെ വാചകങ്ങളാൽ അമ്മക്ക് യാത്ര മൊഴി. ആയിരത്തിൽ അധികം ലൈക്കുകളും 200 ലധികം ആദരാജ്ഞലികളും നിറഞ്ഞിരിക്കുന്നു. അദ്ദേഹം ആ ഫോട്ടോയിൽ മാത്രം നോക്കി.
മോനെ കാണണം എന്നായിരുന്നു അവൾ പറഞ്ഞത് അവസാനം.
അവൻ 2വർഷം മുൻപ് വന്നപ്പോ കൊടുത്തതായിരുന്നു ആ ടാബ്. ഇടക്കെക്കെ ആ അമ്മ മകനെയും കൊച്ചു മക്കളെയും കണ്ടത് അതിലൂടെയായിരുന്നു.
"നീ ഇതെടുത്തോ ". അദ്ദേഹം അത് ആ പയ്യന് നൽകി. അത് വാങ്ങി
അവൻ യാത്ര പറഞ്ഞ് ഇറങ്ങി.
"ഉം നിങ്ങൾക്ക് തീറ്റ വേണം അല്ലേ " അരി മണി എടുക്കാൻ അദ്ദേഹം അകത്തേക്ക് പോയപ്പോ പ്രാവ് അദ്ദേഹം തങ്ങൾക്ക് പണി ത കൂട്ടിലേക്ക് പറന്നു. ഒപ്പം കുഞ്ഞ് പ്രാവും തള്ള പ്രാവും. അവയെ അതിലാക്കി ഉത്തരവാദിത്ത്വമുള്ള ഗൃഹനാഥൻ പുറത്തിറങ്ങി. ആ കാഴ്ച കണ്ടു കൊണ്ടാണ് അദ്ദേഹം പുറത്തേക്ക് വന്നത്. അരി മണികൾ നീട്ടിയപ്പോൾ കുറച്ചു കൊത്തി തിന്നു.
" പോണില്ലേ നിങ്ങൾ ?''
അത് അയാളുടെ മടിയിലേക്ക് കയറിയിരുന്നു നെഞ്ചിൽ തല ഉരസി ചേർന്നിരുന്നു ആശ്വാസിപ്പിക്കാൻ എന്നവണ്ണം. ചക്കി വന്ന് അദ്ദേഹത്തിന്റെ കാലിൽ ഉരുമ്മി നിന്നു. അവൾക്ക് വിശക്കുന്നുണ്ടാവും.
പ്രാവുകൾക്ക് കാവലായി റോക്കി കൂടിന് ചുറ്റും നടക്കുന്നുണ്ട്.
മേഘ കീറിൽ നിന്നും പുറത്ത് വന്ന അമ്പിളി നിലാവ് പരത്താൻ തുടങ്ങി