Sunday, May 29, 2016


സൂര്യ വിലാപം.


വളരെ നാളുകൾക്ക് മുൻപാണു്.
തന്റെ ചുറ്റും കറങ്ങുന്ന 9 ഗോളങ്ങളെയും സൂര്യൻ ഒന്ന് നോക്കി. (അന്ന് പ്ലൂട്ടോ ലിസ്റ്റിൽ ഉണ്ട് കെട്ടോ )

തന്നിൽ നിന്നും ആവശ്യത്തിന് മാത്രം ചൂട് കിട്ടാൻ പാകത്തിൽ ഒരു ഗ്രഹം.
സൂര്യൻ ഒന്നു കൂടെ സൂക്ഷിച്ചു നോക്കി.
പച്ചപട്ട് ഉടുത്ത ഒരു ലാവണ്യവതിയെ പോലെ കിടക്കുന്നു ഭൂമി. നദികളും തടാകങ്ങളും സാഗരങ്ങളും അരുവികളും അവളുടെ ആഭരണങ്ങൾ . പർവതങ്ങൾ അവളുടെ കിരീടങ്ങൾ;
കാറ്റ് പല ഭാവങ്ങളാൽ അവളുമായി സംവാദിക്കുന്നു. മഞ്ഞിന്റെ കുളിരിൽ അവൾ സുഖമായുറങ്ങുന്നു. മഴയിൽ നനഞ്ഞു കുതിരുന്നു.
മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും അവൾ ഒരു അമ്മയെ പോലെ പരിപാലിക്കുന്നു '

എന്തോ ഭൂമിയുടെ സൗന്ദര്യത്തിൽ സൂര്യന് അസൂയ തോന്നി: തന്റെ ചൂട് കൂട്ടി ഭൂമിയെ ഒന്ന് ഉപദ്രവിച്ചാലോ എന്നു് തോന്നി കിരണങ്ങൾ ഭൂമിയിലേക്ക് അയച്ചു. പക്ഷേ പോണില്ലല്ലോ ഒരു പരിധിയിൽ അധികം. പിന്നീട് സൂര്യന് മനസ്സിലായി ഭൂമിയെ ഓസോൺ എന്ന ഒരു അദൃശ കവചം തന്റെ കൊടും ചൂടിൽ നിന്നും രക്ഷിക്കുന്നുണ്ട് എന്ന് .

സൃഷ്ടിതാവിനോട് ഈ വിവേചനത്തിന്റെ കാര്യം ചോദിക്കണം എന്ന് തീരുമാനിച്ചെങ്കിലും തൽക്കാലം  വേണ്ടാന്ന് വെച്ചു.
ഭൂമിയിലുരുന്നു ഭൂമിയുടെ മക്കൾ തന്നെ വർണ്ണിക്കുന്ന പാട്ടീൽ സൂര്യൻ ആനന്ദം കണ്ടു.

പക്ഷേ കുറച്ചങ്ങ് കഴിഞ്ഞപ്പോഴാണ് സൂര്യനു് മനസ്സിലായത്. മനുഷ്യന് വീണ്ടുവിചാരം ഇല്ല. നാളേക്കായി ഒന്നും മാറ്റിവെക്കണം എന്നില്ല. ഭൂമിയില്ലേൽ ചൊവ്വായിലേക്ക്. അവർ  അവളുടെ പച്ചപട്ട് വെട്ടി കീറി നശിപ്പിച്ചു , അവളുടെ ആഭരണങ്ങൾ വറ്റിച്ചു; കിരീടങ്ങൾ ഇടിച്ചു നിരത്തി. സ്വർണ്ണത്തിനും, വെള്ളത്തിനും മറ്റുമായി അവളുടെ നെഞ്ച് പിളർന്നു. അപ്പോഴും സഹിച്ചു കിടക്കുന്ന ഭൂമിയെ കണ്ട് സൂര്യനു് അവളോട് അലിവ് തോന്നി. സ്നേഹം തോന്നി.

പക്ഷേ വിഷമം കൊണ്ടോ വിറയൽ കൊണ്ടോ ഭൂമി ഇടക്കൊക്കെ ചാഞ്ചാടി, വിണ്ടുകീറി, സമുദ്രങ്ങൾ അതിർത്തി ലംഘിച്ച് കരയിലേക്ക് ഓടി കയറി.

ഇന്ന്, സൂര്യൻ നോക്കുമ്പോ
പച്ചപട്ട് കാണാനില്ല. വറ്റി വരണ്ടുപോയ ജലാശയങ്ങൾ, മലിനസമായ നീർതടാകങ്ങൾ, ശബ്ദം നിലച്ചുപോയ അരുവികൾ, ഗതി കിട്ടാത്ത പ്രേതത്തെ പോലെ അലയുന്ന കാറ്റ്, കാലം തെറ്റി പെയ്യുന്ന മഴ, മൃതപ്രായയെ പോലെ കിടക്കുന്ന ഭൂമിയെ കണ്ടപ്പോ സൂര്യന് അവളെ ഒന്നാശ്വാസിപ്പിക്കൻ തോന്നി. പക്ഷേ സൂര്യൻ ഒരു ഞെട്ടലോടെ അറിഞ്ഞു, തന്റെ ചൂടിനെ നിയന്ത്രിച്ചു വിടുന്ന ഓസോൺ എന്ന പുതപ്പും നശിപ്പിക്കപെട്ടിരിക്കുന്നു.

സ്വയം കത്താൻ മാത്രം വിധിക്കപെട്ട തനിക്ക് ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവിൽ സൂര്യന്റെ മനം ഒന്നു കൂടെ ഉരുകി. ആ ചൂടിൽ ഭൂമി വെന്ത് പോയി!

Sunday, May 22, 2016

            കുട്ടികുറ്റം


രാത്രിയാണ്. കാറ്റ് വീശുന്നുണ്ട്. തവളയും ചീവീടും മത്സരിച്ച് ഒച്ചയുണ്ടാക്കുന്നുണ്ട്. ഇരുട്ടിന്റെ ഭീതിപെടുത്തുന്ന സംഗതികളൊന്നും അവളെ ഭയപെടുത്തിയില്ല. കൈയ്യിൽ പിടിച്ചിരിക്കുന്ന വെട്ടുകത്തിയിൽ ഒന്ന് കൂടി പിടി മുറുകി. രാജമ്മയുടെ വീടാണ് ലക്ഷ്യം.

അച്ഛൻ ഇന്നും വന്നത് നാലുകാലിൽ ആണ്. കൈയ്യിൽ പൈസ ഒന്നും ഇല്ലായിരുന്നു. 'ആ രാജമ്മക്ക് എല്ലാം കൊടുത്തിട്ട് വന്നോ എന്ന് അമ്മ ചോദിക്കുന്നത് കേട്ടപ്പോൾ ഉള്ള കീറ തുണി  മുഖത്തേക്ക് വലിച്ചിട്ട് ഉറങ്ങാൻ ശ്രമിച്ചതാണ്. എന്നാൽ അമ്മയുടെ നിലവിളി കേട്ട് ചാടിയെണീറ്റപ്പോൾ കണ്ടത് അമ്മയുടെ മുടിക്ക് കുത്തിപ്പിടിച്ച് അച്ഛൻ ചുമരിൽ ഇടിപ്പിക്കുന്നതാണ്.

ഉണർന്നു് എണീറ്റ അനിയനെ ചേത്ത് പിടിച്ചു പായയിലേക്ക് തന്നെ കിടത്തി മിണ്ടാതെ കിടന്നു. അച്ഛൻ മലർന്നടിച്ചു കിടപ്പായി. അമ്മ ഭിത്തിയിൽ ചാരിയിരുന്നു കണ്ണീരൊഴുക്കുന്നുണ്ട്. ഇടക്ക് രാജന്മയെ പഴിക്കുന്നുണ്ട്. അനിയൻ ഉറക്കമായി. പതുക്കെ എണീറ്റു. അടുക്കളയിൽ നിന്നും വെട്ടുകത്തി എടുത്തു ഇറങ്ങിയതാണ്.

പാടത്തിന്റെ അക്കരെയാണ് വാറ്റുകാരി രാജന്മയുടെ വീട്. അച്ഛൻ അവിടെ നിന്നും - രാത്രി ഒരു മണിയോടു കൂടിയേ എത്തൂ. ഇന്നെങ്കിലും ഇത് തീർക്കണം. അമ്മ ഇനി കരയരുത്. രാജമ്മയുടെ വീടിന്റെ ഓല മറ പതുക്കെ നീക്കി. കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവ്: സുഖസുഷ്പ്പതിയിൽ ആയി ഉറങ്ങുന്ന രാജമ്മയെ നോക്കി വെട്ടു കത്തി വീശി. പരിചയ കുറവ്കൊകൊണ്ടാകാം കത്തി കൊണ്ടത് കൈയ്യിൽ. രാജമ്മ കാറി കരഞ്ഞു കൊണ്ട് എണീറ്റു. അവൾ പുറത്തേക്ക് ഓടി എങ്കിലും പിടിക്കപെട്ടു. കുട്ടി കുറ്റവാളിയെ പോലീസിൽ ഹാജരാക്കി. കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു; കഥ കേട്ടു ഞാൻ അവളെ ഒന്ന്. നോക്കി. മനോഹരമായ പുഞ്ചിരി. കൂസലൊന്നും ഇല്ല. രാജമ്മ കേസ് ഒത്ത് തീർക്കാൻ തയ്യാറാണ്. പക്ഷേ അച്ഛന്റെ കൈയ്യിൽ നിന്നും. പറ്റിയത് പോരാ. 2000 രൂപ വേണം. 15 വഷം മുന്നാണേ. അച്ഛൻ കാല് പിടിച്ചു നോക്കി. 150 രുപ കൂലി പണിക്കാരന് 2000 കടം പോലും കിട്ടില്ല. മകളെ ദുർഗുണ പരിഹാര ശാലയിൽ വിടാതിരിക്കാൻ അയാൾ രാജമ്മയുടെ കാല് പിടിച്ചു. അമ്മ  കണ്ണീരൊഴുക്കി നിൽക്കുന്നു. അച്ഛൻ 500 രൂപ കൊടുക്കാം എന്ന് പറഞ്ഞു, രാജമ്മ കനിഞ്ഞില്ല. രാജമ്മ തന്റെ പണത്തെയാണ് സ്നേഹിച്ചത് എന്ന സത്യം അദ്ദേഹത്തിൻ മനസ്സിൽ ആയിരിക്കാം.

കേസ് ഒത്തു തീർന്നില്ല. ആ 16 കാരി Juvenile Home    ലേക്ക് അയക്കപ്പെട്ടു. അധികൃതരോടൊപ്പം നടന്നു പോയ അവളെ നോക്കി പൊന്നു മോളെ എന്ന് കരഞ്ഞു പോയ അമ്മയെ അച്ഛൻ സ്നേഹത്തോടെ ചേത്തു പിടിച്ചപ്പോൾ അവൾ ഒന്നു തിരിഞ്ഞു നോക്കി. അപ്പോഴും അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു. 
                   പ്രാവിൻ കൂട്ട്

അന്നും പതിവ് പോലെയാണ് പ്രാക്കൾ അരി മണികൾ കൊത്തി തിന്നാൻ എത്തിയത്. ഒരച്ഛൻ പ്രാവും ഒരമ്മ പ്രാവും  ഒരു കുഞ്ഞും.
അദ്ദേഹം നീട്ടിയ കൈയ്യിൽ നിന്നും അരിമണി കൊത്തി തിന്നുമ്പോൾ ആൺ പ്രാവ് അദ്ദേഹത്തെ ഇടക്കൊന്നു നോക്കി.
സാധാരണ കാണാറുള്ള ഒരു ചിരിയോ വാത്സല്ല്യത്തോടെയുള്ള തലോടലോ ഒന്നും ഇല്ല.

തീറ്റ കഴിഞ്ഞാ സാധാരണ അവ അടുത്തുള്ള പള്ളിയുടെ മുകളിലേക്ക് പറക്കും. അദ്ദേഹം അവർക്കായ് ഒരു കൂടൊക്കെ ഒരുക്കിയിട്ടുണ്ട്. റോസ ചെടികളും മുല്ല ചെടികളും മറ്റ് അലങ്കാര ചെടികളും ഒക്കെ ഉള്ള തന്റെ തോട്ടത്തിൽ. പക്ഷേ പ്രാവുകൾക്കെന്തോ പള്ളിമേടകൾ ആണ് ഇഷ്ടം. ആരാധന സമയങ്ങൾ കഴിഞ്ഞാ അവിടം ഒക്കെ ഒരു ശാന്തത ഉണ്ടാവുന്നതാവുമോ കാരണം.
പിന്നെ തരം കിട്ടിയാ വാലിലേക്ക് ചാടി വീഴുന്ന ഒരു ചക്കി പൂച്ചയുണ്ട് അദ്ദേഹത്തിന്. പറമ്പിലൊക്കെ കാവലായി റോക്കി എന്ന നായയും. കുഞ്ഞ് പ്രാവിന് അവയെ പേടിയാണ്.

തീറ്റ കഴിഞ്ഞ് അമ്മയും കുഞ്ഞും പറന്നു പോയെങ്കിലും അച്ഛൻ പ്രാവ് പോയില്ല. അദ്ദേഹം അകത്തേക്ക് പോയപ്പോ ചാടി ചാടി പുറകേ ചെന്നു.
കട്ടിലിൽ അദ്ദേഹത്തിന്റെ പ്രിയതമ കിടക്കുന്നുണ്ട്. ഞരങ്ങുകയും മൂളുകയും ചെയ്യുന്നു.
ചൂടാക്കിയ വെള്ളവുമായി അദ്ദേഹം വന്നു കട്ടിലിൽ ഇരുന്നു അവരുടെ കാലിലൊക്കെ ചൂട് പിടിച്ചു കൊടുത്തു. പിന്നെ മരുന്നൊക്കെ കഴിപ്പിച്ചു. സംസാരിക്കാനാവാതെ അവർ അദ്ദേഹത്തിന്റെ കൈയ്യിൽ മുറുകെ പിടിച്ചു. അവരുടെ കണ്ണിൽ നീർ നിറയുന്നത് കണ്ടപ്പോ പ്രാവ് പതുക്കെ പുറത്തിറങ്ങി പള്ളിയിലേക്ക് പറന്നു.

പള്ളിയിൽ ആളധികം ഇല്ല.
സ്ഥലത്തെ പ്രധാന പണക്കാരൻ കാറിൽ നിന്നിറങ്ങി വരുന്നത് കണ്ടപ്പോ പ്രാവിന് മനസ്സിലായി ഇനി നടക്കാൻ പോണ കാര്യങ്ങൾ. അയാൾ ജുബ്ബായിലെ നോട്ടുകെട്ടുകളുടെ ഇടയിൽ നിന്നും ചില്ലറത്തുട്ടുകൾ എടുക്കും. നേരെ നടക്കും നേർച്ച പട്ടിയിൽ അത് ഇടും. പിന്നെ ഒരു മെഴുകുതിരി കത്തിക്കും. ഒരു മിനിറ്റ് കൈ കൂപ്പി കണ്ണടക്കും. ഈ പിശുക്കായിരിക്കും അയാളുടെ സമ്പത്തിന്റെ രഹസ്യം. പ്രാവ് മനസ്സിൽ ഓർത്തു.

പിന്നെ അത് താഴേക്ക് നോക്കി. പള്ളിയുടെ മൂലയിൽ ഒരു കൊച്ചു പെൺകുട്ടി ഇരിക്കുന്നുണ്ട്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവൾ ഒരിക്കലും നേർച്ച പെട്ടിയിൽ പൈസ ഇടുന്നത് പ്രാവ് കണ്ടിട്ടില്ല. അവൾക്ക് അമ്മയില്ല എന്നും അതിനറിയാം.
പെട്ടന്നാണ് പള്ളിയിൽ കൂട്ടമണി അടിച്ചത്: അത് പെട്ടെന്ന് തിരിച്ചു പറന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക്. ആളുകൾ എത്താൻ തുടങ്ങിയിരുന്നു. അദ്ദേഹം കസേരയിൽ ഇരിപ്പുണ്ട്. ആരൊക്കെയോ ചേർന്ന് കുളിപ്പിച്ച് ഒരുക്കിയ മൃതദേഹം പൂമുഖത്തേക്ക് കൊണ്ടുവന്നു. അദ്ദേഹം തന്റെ പ്രിയതമയുടെ അടുത്തിരുന്നു. വട്ടമിട്ട് പറന്ന ഈച്ചകളെ ആട്ടിയോടിച്ചു.
" മക്കൾ വരില്ലാ. അവർ നെറ്റിലൂടെ കണ്ടോളും " ആരോ പറയുന്നത് കേട്ടു .
ആരെക്കെയോ അതിനുള്ള സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നു.
മൃതദേഹം സെമിത്തേരിയിലേക്ക് എടുത്തപ്പോ അദ്ദേഹം ആ മഞ്ചലിന്റെ ഒപ്പം നടന്നു. കൈയ്യിൽ പിടിക്കാൻ ചെന്ന യുവാവിനെ വേണ്ടാ എന്ന് വിലക്കി.
ആ വിലാപയാത്രയുടെ കൂടെ പ്രാവും പറന്നു. സെമിത്തേരിയിൽ വെച്ച് അന്ത്യചുംബനം നൽകി വെള്ളത്തുണി പ്രിയതമയുടെ മുഖത്തേക്ക് വലിച്ചിടുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ജീവിത യഥാർത്ഥ്യങ്ങൾ ഉൾകൊണ്ടിട്ടാണോ എന്തോ. പ്രാവ് തന്റെ ഇണയുടെയും കുഞ്ഞിന്റേയും അടുത്തേക്ക് മടങ്ങി.
അവരെയും കൊണ്ട്  അദ്ദേഹത്തിന്റെ വീട്ടിലെത്തി.
ഒരു കപ്പിൽ കട്ടൻ ചായയും പിടിച്ചു അദ്ദേഹം പൂമുഖത്തേക്ക് വന്നു.
പ്രാക്കളെ കണ്ടപ്പോ വാത്സല്യത്തോടെ നോക്കി.
നിങ്ങളറിഞ്ഞില്ലേ അവള് പോയി.
അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അദ്ദേഹം ഉപയോഗിക്കുന്ന ടാബുമായി പുറത്തേക്ക് വന്നത്
അത് അദ്ദേഹത്തിന് നൽകി.
മകന്റെ ഫേസ്ബുക്കിൽ അമ്മയുടെ ചിരിക്കുന്ന മുഖം. കരളലിഞ്ഞു പോവുന്ന തരത്തിലെ വാചകങ്ങളാൽ അമ്മക്ക് യാത്ര മൊഴി. ആയിരത്തിൽ അധികം ലൈക്കുകളും 200 ലധികം ആദരാജ്ഞലികളും നിറഞ്ഞിരിക്കുന്നു. അദ്ദേഹം ആ ഫോട്ടോയിൽ മാത്രം നോക്കി.
മോനെ കാണണം എന്നായിരുന്നു അവൾ പറഞ്ഞത് അവസാനം.
അവൻ 2വർഷം മുൻപ് വന്നപ്പോ കൊടുത്തതായിരുന്നു ആ ടാബ്. ഇടക്കെക്കെ ആ അമ്മ മകനെയും കൊച്ചു മക്കളെയും കണ്ടത് അതിലൂടെയായിരുന്നു.
"നീ ഇതെടുത്തോ ". അദ്ദേഹം അത് ആ പയ്യന് നൽകി. അത് വാങ്ങി
അവൻ യാത്ര പറഞ്ഞ് ഇറങ്ങി.
"ഉം നിങ്ങൾക്ക് തീറ്റ വേണം അല്ലേ " അരി മണി എടുക്കാൻ അദ്ദേഹം അകത്തേക്ക് പോയപ്പോ പ്രാവ് അദ്ദേഹം തങ്ങൾക്ക് പണി ത കൂട്ടിലേക്ക് പറന്നു. ഒപ്പം കുഞ്ഞ് പ്രാവും തള്ള പ്രാവും. അവയെ അതിലാക്കി ഉത്തരവാദിത്ത്വമുള്ള ഗൃഹനാഥൻ പുറത്തിറങ്ങി. ആ കാഴ്ച കണ്ടു കൊണ്ടാണ് അദ്ദേഹം പുറത്തേക്ക് വന്നത്. അരി മണികൾ നീട്ടിയപ്പോൾ കുറച്ചു കൊത്തി തിന്നു.
" പോണില്ലേ നിങ്ങൾ ?''
അത് അയാളുടെ മടിയിലേക്ക് കയറിയിരുന്നു നെഞ്ചിൽ തല ഉരസി ചേർന്നിരുന്നു ആശ്വാസിപ്പിക്കാൻ എന്നവണ്ണം. ചക്കി വന്ന് അദ്ദേഹത്തിന്റെ കാലിൽ ഉരുമ്മി നിന്നു. അവൾക്ക് വിശക്കുന്നുണ്ടാവും.
പ്രാവുകൾക്ക് കാവലായി റോക്കി കൂടിന് ചുറ്റും നടക്കുന്നുണ്ട്.
മേഘ കീറിൽ നിന്നും പുറത്ത് വന്ന അമ്പിളി നിലാവ് പരത്താൻ തുടങ്ങി